തിരുവനന്തപുരം: അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റും കണ്ണൂർ സ്വദേശിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ പൊലീസ് കേസെടുത്തു. മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകി. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയുള്ള എഫ്ഐആറാണ് പൊലീസ് കോടതിയിൽ നൽകിയിട്ടുള്ളത്.
ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങൾ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്നതരത്തിൽ പ്രവർത്തിച്ചതായി പരാതിയിൽ പറയുന്നു. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടേതെന്ന് പറയപ്പെടുന്ന ചാനലുകളുടെ വിവരങ്ങളും ലിങ്കുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, തന്റെ വീഡിയോകള്‍ അശ്ലീല തമ്പ്നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതൊന്നും തന്റെ യൂട്യൂബ് ചാനലല്ലെന്നും അവർ പറയുന്നു. യഥാര്‍ത്ഥ യൂട്യൂബ് ചാനലിന്റെയും അതിലെ ഉള്ളടക്കങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.
തിരുവനന്തപുരത്തെ യൂട്യൂബർ വിജയ് പി. നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറക്കലും ദിയാ സനയും രംഗത്തെത്തിയിരുന്നു. വിജയ് പി നായരെ കൈകാര്യം ചെയ്യുകയും ശരീരത്തില്‍ കറുത്ത മഷി ഒഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ പേരിലുള്ള വീഡിയോകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു ഇവര്‍ രംഗത്തെത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.