പാകിസ്ഥാനുള്ള വായ്പയും എണ്ണയും നിർത്തലാക്കി സൗദി അറേബ്യ. സൗദി നേതൃത്വം നൽകുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപറേഷൻ (ഒഐസി) കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ മേൽ ആവശ്യത്തിന് സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അറേബ്യയുടെ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായിരിക്കുകയാണ് സൗദിയുടെ പുതിയ തീരുമാനം.
പ്രധാനമായും ഇന്ത്യയുടെ കീഴിലുള്ള പ്രദേശമായ കശ്മീരിന് പിന്തുണ അറിയിക്കാൻ കഴിഞ്ഞയാഴ്ച പാകിസ്ഥാൻ ഒഐസിയെ നിർബന്ധിച്ചിരുന്നു. ഇതിനെ തുടർന്ന് ഒരു ബില്യൺ ഡോളറിന്റെ വായ്പ അടയ്ക്കാൻ സൗദി കഴിഞ്ഞയാഴ്ച പാകിസ്ഥാനെ നിർബന്ധിച്ചിരുന്നു.
2018 നവംബറിൽ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായിരുന്നു വായ്പ. ഇതിൽ തന്നെ മൂന്ന് ബില്യൺ ഡോളർ വായ്പയും 3.2 ബില്യൺ ഡോളറിന്റെ എണ്ണയുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ ആയിരുന്നു ഈ കരാറുകളിൽ ഒപ്പുവെച്ചത്.
You may also like:അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ [NEWS]കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ [NEWS] സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു [NEWS]
ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്ലാമബാദിന്റെ ആവശ്യം റിയാദ് നിരസിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയിരുന്നു. കശ്മീർ വിഷയത്തിൽ ഒ ഐ സി സഹായകരമായ രീതിയിൽ പ്രവർത്തിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ഒരു പാകിസ്ഥാൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഒ ഐ സി വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞിരുന്നു. അതിന് മുൻകൈയെടുക്കാൻ കഴിയാത്ത പക്ഷം കശ്മീർ വിഷയത്തിൽ തങ്ങൾക്കൊപ്പം നിൽക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർബന്ധിതനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൗദി അറേബ്യയും പാകിസ്ഥാനും ചരിത്രപരമായി സാമ്പത്തിക, വാണിജ്യ, സൈനിക മേഖലകളിൽ ശക്തമായ ഉഭയകക്ഷി ബന്ധമാണ് പുലർത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് സഹായവുമായി എത്തിയത് സൗദി അറേബ്യ ആയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pakistan, Saudi arabia, Saudi arabia covid, Saudi arabia news