'പുലികൾ ശ്രദ്ധിക്കുക'; തെരുവ് നായയുമായുള്ള പോരാട്ടത്തിൽ പുള്ളിപ്പുലി ചത്തു; പരിക്കേറ്റ നായയും മരണത്തിന് കീഴടങ്ങി
'പുലികൾ ശ്രദ്ധിക്കുക'; തെരുവ് നായയുമായുള്ള പോരാട്ടത്തിൽ പുള്ളിപ്പുലി ചത്തു; പരിക്കേറ്റ നായയും മരണത്തിന് കീഴടങ്ങി
നായയുടെ ആക്രമണത്തിൽ തന്നെയാണ് പുലി കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. '
leopard
Last Updated :
Share this:
അക്രമകാരികളായ വന്യജീവികൾ നാട്ടിലിറങ്ങി ശല്യങ്ങൾ ഉണ്ടാക്കുക പതിവാണ്. വളർത്തു മൃഗങ്ങളാണ് പതിവായി ഇവയ്ക്ക് ഇരകളാവുക. വന്യമൃഗങ്ങളെക്കണ്ടാൽ സാധാരണ നാട്ടുമൃഗങ്ങൾ പ്രാണരക്ഷാർഥം ഓടിയൊളിക്കുകയാണ് പതിവ്. പുലി അടക്കമുള്ള മൃഗങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനാകില്ലെന്ന തിരിച്ചറിവാകാം ഇതിന് കാരണം. എന്നാൽ പുള്ളിപ്പുലിയുമായി പോരാടിയ ഒരു തെരുവ് നായയുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
കർണാടകയിൽ മാണ്ഡ്യയിലാണ് തെരുവ് നായയും പുള്ളിപ്പുലിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. നായയുടെ ആക്രമണത്തിൽ പുള്ളിപ്പുലി ചത്തു. ഗുരുതര പരിക്കേറ്റ നായയും അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി.നായയുടെ ആക്രമണത്തിൽ തന്നെയാണ് പുലി കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. 'മരിക്കുന്നതിന് മുമ്പ് രണ്ട് മൃഗങ്ങളും തമ്മിൽ വലിയ പോരാട്ടം നടന്നു എന്നു തന്നെയാണ് പ്രഥമദൃഷ്ട്യാ കാണുന്നത്. പക്ഷെ പുള്ളിപ്പുലിയുടെ മരണകാരണം എന്താണെന്ന് സ്ഥിരീകരണം വന്നശേഷമേ വ്യക്തമാവുകയുള്ളു' മാണ്ഡ്യ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ രവിശങ്കർ അറിയിച്ചു. രണ്ടു മൃഗങ്ങളുടെയും ശരീരം പോസ്റ്റുമോർട്ടത്തിന് അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആറുമാസം പ്രായമായ പുള്ളിപ്പുലിയാണ് മരിച്ചതെന്നാണ് നിഗമനം. നായ നല്ല കരുത്തുറ്റതായിരുന്നുവെന്നും പറയപ്പെടുന്നു. കന്നുകാലികളെ വേട്ടയാടാനാണ് പുലി നാട്ടിലേക്കിറങ്ങിയതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ വനമേഖലയോട് അടുത്ത് കിടക്കുന്ന പ്രദേശമായതിനാൽ വന്യജീവി ഭീതിയിൽ കന്നുകാലികളെ ഉടമകൾ നല്ല സുരക്ഷിതമായാണ് പാർപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാകാം പുള്ളിപ്പുലി നായകളുടെ പിന്നാലെ പോയതെന്നാണ് ഫോറസ്റ്റ് അധികൃതർ കരുതുന്നത്.
'നായകളെ വേട്ടയാടാൻ പുള്ളിപ്പുലികൾക്ക് വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ധാരാളം നായകളുള്ള പ്രദേശങ്ങൾ ഇവയെ കൂടുതൽ ആകർഷിക്കും. നായകൾക്ക് ഒന്നുച്ചത്തിൽ കുരയ്ക്കാനുള്ള അവസരം പോലും നൽകാതെ അതിവേഗത്തിലാകും അവയെ കടിച്ചെടുത്ത് കടന്നു കളയുക. എന്നാൽ ഈ സംഭവത്തിൽ വേട്ടക്കാരനും ഇരയും തമ്മിൽ വലിയ പോരാട്ടം തന്നെ നടന്നിരുന്നുവെന്ന് വ്യക്തമാണ്. അതിനുള്ള ചില സൂചനകളാണ് ഇവിടെ ലഭിക്കുന്നത്. എന്നാണ് വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.
നാട്ടുകാര്‍ ഭക്ഷണം നല്‍കി കരുത്തനായി വളർന്നു വന്ന നായയാണ് പുലിക്ക് മുന്നിൽ പോരാടി നിന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജനങ്ങളുടെ പ്രിയപ്പെട്ടവനായ നായയെ 'കരിയ' എന്നാണിവർ വിളിച്ചിരുന്നത്. 'നല്ല ഉറച്ച ശരീകപ്രകൃതമുള്ള ഒരു നായ ആയിരുന്നു കരിയ. പുള്ളിപ്പുലി ചെറുതായിരുന്നുവെങ്കിലും കരുത്തനായിരുന്നു. സാധാരണയായി പുള്ളിപ്പുലികള്‍ അടക്കമുള്ള മൃഗങ്ങൾ വേട്ടയാടാനിറങ്ങുന്ന അർദ്ധരാത്രിയോ മറ്റോ ആകാം ഏറ്റുമുട്ടലുണ്ടായതെന്നും പ്രദേശവാസിയായ തിമ്മെ ഗൗഡ പറയുന്നു.
കടുത്ത തണുപ്പ് ആയതിനാല്‍ ജനലും വാതിലും അടച്ചാണ് എല്ലാവരും കിടക്കുന്നത്. നായ കുരക്കുന്ന ശബ്ദം കേട്ടിട്ടുണ്ടെങ്കിലും അവഗണിച്ചു കാണുമെന്നും ഇദ്ദേഹം പറയുന്നു. രാവിലെ വയലിൽ പോകാനിറങ്ങിയ ഗ്രാമവാസികളാണ് രണ്ട് മൃഗങ്ങളെയും ചത്തനിലയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.