കൊച്ചി: എറണാകുളത്ത് കോവിഡ് കാലത്ത് ഉപജീവനത്തിനായി ബിരിയാണി വിൽപ്പന ആരംഭിച്ച ട്രാൻസ്ജൻഡർ സംരംഭകസജ്നയ്ക്ക് എതിരെ ചിലർ നടത്തിയ ആക്രമണത്തിൽ പ്രതികണവുമായി ആരോഗ്യമന്ത്രി രംഗത്ത്. സജ്നയ്ക്ക് എതിരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും സജ്നയെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സജ്നയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും നൽകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. ഇക്കാര്യത്തിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സജ്നയ്ക്ക് അടിയന്തിര സാമ്പത്തികസഹായം നൽകുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ശൈലജ ടീച്ചർ പറഞ്ഞു.
ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പ്,
'എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും.
സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയും ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സില്‍ ഇതില്‍ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതി, സ്വയംതൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവർ മുഖാന്തരം പ്രശ്‌നത്തില്‍ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.'
എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ...
കഴിഞ്ഞദിവസമാണ് തന്റെ ഉപജീവനമാർഗം കുറച്ച് ആളുകൾ ചേർന്നു തടസപ്പെടുത്തുന്നെന്ന് സോഷ്യൽ മീഡിയയിലൂടെ സജ്ന ആരോപിച്ചത്. "'ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ അതിനും ചിലർ സമ്മതിക്കുന്നില്ല" എന്നാണ് കണ്ണീരോടെ സജ്ന ഷാജി പറഞ്ഞത്. സമീപത്തു തന്നെ ബിരിയാണി കച്ചവടം നടത്തുന്ന ചിലർ തന്റെ ബിരിയാണി വിൽപനയെ തടസപെടുത്തുന്നെന്നും സജ്ന പറഞ്ഞിരുന്നു.
പലപ്പോഴായി ഇത് ആവർത്തിക്കുകയാണ്. ഫുഡ് ആൻഡ് സേഫ്റ്റിയിൽ നിന്നടക്കം ലൈസൻസ് എടുത്തു കൊണ്ടാണ് സജ്ന ബിരിയാണി വിൽപ്പന നടത്തുന്നത്. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിച്ചുവെങ്കിലും. ബിരിയാണി വിറ്റുതരാൻ തങ്ങൾക്ക് കഴിയില്ലെന്നാണ് പൊലീസിന്റെ മറുപടിയെന്നും സജ്ന പറയുന്നു. രണ്ടുദിവസമായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. ഇതുവരെയായും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സജ്ന പറഞ്ഞിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.